സ്കൂൾ കലോത്സവങ്ങൾ ഇന്ന് വിദ്വേഷത്തിന്റെയും കുടിപ്പകയുടേയും അരങ്ങായി ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുകയാണല്ലോ. സർഗാത്മകതയുടേയും സൗഹൃദത്തിന്റെയും ഉത്സവങ്ങളാവേണ്ട ഈ വേദി ഈ വിധം മലിനമാവുന്നത് എന്തുകൊണ്ട് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരും കലാസ്നേഹികളും ചിന്തിക്കേണ്ടതിന്റെയും അടിയന്തര പരിഹാരം കാണേണ്ടതിന്റെയും സമയം അതിക്രമിച്ചു. മത്സരവും ഗ്രേസ്മാർക്കും വിജയികൾക്ക് ലഭിക്കുന്ന പല മട്ടിലുള്ള ആംഗീകാരങ്ങളുമാണ് വിദ്യാർത്ഥികളെയും അധ്യാപകരേയും രക്ഷാകർത്താക്കളെയും ഈ അനാരോഗ്യകരമായ മത്സരത്തിന് അരയും തലയും മുറുക്കി ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്.
ശരിക്കും യുവജനോത്സവ മത്സരവേദികളിൽ എന്താണ് നടക്കുന്നത് എന്നത് പ്രഹേളികയാണ്. പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്ന സഹകരണാത്മക പഠനത്തിന്റെയും സർഗാത്മക ആവിഷ്ക്കാരത്തിന്റെയും നേർവിപരീത ദിശയിലേക്കാണ് അതിന്റെ സഞ്ചാരം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഗ്ലാമർ പരിവേഷത്തെ തൊടാൻ അധികാരികളും മടിക്കുന്നു. അതിനാൽ ഈ അനാരോഗ്യകരമായ മത്സരത്തിനായി വേദികൾ നിരന്തരം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.